ലേഖകന്‍: പിണ്ടിയത് ദിനമണി, പെരിഞ്ഞനം
ആദ്യകാല കേരളചരിത്രം രണ്ടു മൂന്നു നൂറ്റാണ്ടുകള്‍ക്കു മുമ്പ് എഴുതപ്പെട്ടതെന്നു കരുതുന്ന "കേരളോല്പത്തി" എന്ന മലയാളകൃതിയും "കേരള മഹാല്മ്യം" എന്ന സംസ്കൃത കൃതിയും ആധാരമാക്കിയാണ് പലരും പലതും വിശ്വസിച്ചു എഴുതിപ്പിടിപ്പിച്ചതും പ്രചരിപ്പിച്ചതും. പിന്നീടുണ്ടായ ചരിത്ര ഗവേഷണപഠനങ്ങള്‍ ഇവയില്‍ മിക്കതും ശുദ്ധ അസംബന്ധ കഥകള്‍ ആണെന്ന് തെളിയിച്ചിട്ടുണ്ട്. ചരിത്രനിര്‍മ്മാണ സമഗ്രികളായി തമിഴ്, സംസ്കൃത സാഹിത്യ കൃതികള്‍, പുരാവസ്തു ശാസ്ത്ര പഠനങ്ങള്‍ ശിലാതാമ്രശാസനങ്ങള്‍ എന്നിവ മാത്രമേ വിശ്വാസ്യയോഗ്യമായ രേഖകളായി കരുതുവാന്‍ കഴിയുകയുള്ളൂ. ഇവയുടെ പഠനത്തില്‍ നിന്ന് മിക്ക ഐതിഹ്യ - കെട്ടുകഥകളും അത്യുക്തികളും പൊളിച്ചെഴുതേണ്ടി വന്നു. സ്ഥലപുരാണങ്ങള്‍, വീരഗാഥകള്‍, ക്ഷേത്രഗ്രന്ഥവരികള്‍, വിദേശ സഞ്ചാരികളുടെ വിവരണങ്ങള്‍ എന്നിവ പോലും അത്യുക്തികളും കെട്ടുകഥകളുമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
ക്രിസ്തുവര്‍ഷം ആദ്യ അഞ്ചു നൂറ്റാണ്ടുകള്‍ - തമിഴകത്തിന്‍റെ ഭാഗമായ കേരളം (ചേരനാട്) - സംഘകാലം- കേരളചരിത്രം രൂപപ്പെട്ടുവരുന്ന കാലഘട്ടമാണ്. സംഘകാലത്തിനു മുമ്പ് കേരളത്തിലെ ആദിമ നിവാസികള്‍ ആരായിരുന്നു? നെഗ്രിറ്റോ വംശജരായ കാടര്‍, കാണിക്കാര്‍, മലപണ്ടാരങ്ങള്‍, യുതുവന്മാര്‍, ഉള്ളാടന്മാര്‍, ഊരാളിമാര്‍, പണിയര്‍ തുടങ്ങിയ ഗിരിവര്‍ഗക്കാര്‍. പിന്നീട് വന്ന ആസ്ട്രലോയിഡുകാരായ ഇരുളര്‍, കുറിചിയര്‍, കരിമ്പാലന്മാര്‍, മലയരന്മാര്‍, മലവേടന്മാര്‍. അതിനുശേഷം വന്ന ദ്രാവിഡ വര്‍ഗ്ഗക്കാര്‍. ദ്രാവിഡര്‍ മധ്യധരണ്യാഴി ഭാഗങ്ങളില്‍നിന്ന് ശാഖകളായി വന്നവര്‍ എന്ന് ചരിത്രം. ഈ ദ്രാവിഡ വര്‍ഗ്ഗക്കാരാണ് തമിഴക സംസ്കാരത്തിന്‍റെ സംവിധായകര്‍.
കേരളത്തിലെ നായന്മാര്‍, വെള്ളാളന്മാര്‍, ഈഴവര്‍, പുലയര്‍, പറയര്‍, കുറവര്‍ തുടങ്ങിയവരെല്ലാം ദ്രാവിഡവര്‍ഗ്ഗത്തില്‍ പെടുന്നു. ക്രിസ്തുവര്‍ഷാരംഭത്തിനു മുമ്പ് തന്നെ ആര്യന്മാരും ചെറിയ തോതില്‍ വരാന്‍ തുടങ്ങിയിരുന്നു. ഏറ്റവും ഒടുവില്‍ വന്ന ആര്യന്മാരാണ് ( ഏഴാം നൂറ്റാണ്ടിനു ശേഷം ) നമ്പൂതിരി ബ്രാഹ്മണര്‍.
ആദ്യ ചേരസാമ്രാജ്യ കാലത്ത്- ക്രിസ്തുവിനു ശേഷം അഞ്ചു നൂറ്റാണ്ടുകള്‍ - (സംഘകാലം) ഉന്നതമായ സാമൂഹ്യ-സാംസ്കാരിക ജീവിതത്തിനു തെളിവുകളുണ്ട്. സംഗീതവും നൃത്തവുമെല്ലാം ശാസ്ത്രീയരീതിയില്‍ തന്നെ വളര്‍ന്നിരുന്നു. ചേരരാജാക്കന്മാര്‍ കലാകാരന്മാരെയും കവികളെയും പ്രോത്സാഹിപ്പിച്ചു. ജാതി മത ചിന്തകള്‍ ഉണ്ടായിരുന്നില്ല. കൊറ്റവൈ എന്ന യുദ്ധദേവതയും യുദ്ധനൃത്തങ്ങളും ഉണ്ടായിരുന്നു. വീണ, മൃദംഗം, ഓടക്കുഴല്‍, തുടങ്ങിയ വാദ്യോപകരണങ്ങള്‍പോലും ഉണ്ടായിരുന്നു. ശാക്തേയ രീതിയിലുള്ള " കാളി കാവ്" കളില്‍, ഭഗവതിയെ പ്രസാദിപ്പിക്കാന്‍ പലവിധ ആചാര ആഘോഷങ്ങളും ഈ ആദിമ ദ്രാവിഡ ജനത അനുഷ്ഠിച്ചിരുന്നു. ക്രിസ്തുവിനു മുമ്പ് തന്നെ ജൈനമതക്കാരും ബുദ്ധമതക്കാരും വൈദിക ബ്രാഹ്മണരും കേരളത്തില്‍ എത്തി പ്രചരണം തുടങ്ങിയിരുന്നെങ്കിലും ദ്രാവിഡ ജനത അവരുടെ പ്രാചീന ആചാര-ആഘോഷങ്ങള്‍ ഉപേക്ഷിച്ചില്ല. ചില പരിഷ്കാരങ്ങള്‍ ഉള്‍ക്കൊണ്ടു എന്ന് മാത്രം. ഈ ആചാര- ആഘോഷങ്ങളില്‍ നിന്നാണ് പടയണി പോലുള്ള അനുഷ്ഠാന കലകള്‍ ഉത്ഭവിച്ചത്.
പള്ളി എന്നത് ബുദ്ധമതക്കാരുടെ ആരാധനാലയങ്ങളെ സൂചിപ്പിചിരുന്നതാണ്. അത്തരം സ്ഥലങ്ങളില്‍ പിന്നീട് പ്രതിഷ്ഠിക്കപ്പെട്ട ഹൈന്ദവ മൂര്‍ത്തികളെ പള്ളിയില്‍ എന്ന പേരോട് കൂടി ആളുകള്‍ വ്യവഹരിക്കാന്‍ തുടങ്ങി. സംഘകലഘട്ടത്തില്‍ ശാക്തേയ രീതികളായിരുന്നു. ജൈന ബുദ്ധമതക്കാരുടെ സ്വാധീനമാണ് മദ്യ മാംസാദികള്‍ ഉപേക്ഷിച്ചു ശുദ്ധ സാത്വിക രീതികള്‍ അവലംബിക്കാന്‍ പ്രേരിപ്പിച്ചത്. ( ദ്രാവിഡവര്‍ഗ്ഗക്കാരുമായി ഇടപെഴകി ജീവിച്ച ആദ്യകാല വൈദീക ബ്രാഹ്മണര്‍ മദ്യമാംസാദികള്‍ ഉപയോഗിച്ചിരുന്നു. ) ദ്രാവിഡരുടെ ആചാര-ആഘോഷങ്ങളില്‍ പ്രത്യേകിച്ച് പടകളങ്ങളില്‍ യുദ്ധ നൃത്തങ്ങളിലും സ്ത്രീകള്‍ പോലും മദ്യപിച്ചിരുന്നു. ആ സംസ്കൃതിയുടെ ശേഷിപ്പ് തന്നെയാണ് കൊടുങ്ങല്ലൂര്‍ പോലെയുള്ള കാളി ക്ഷേത്രങ്ങളില്‍ ഇപ്പോഴും ആചരിക്കുന്നത്. ഉദാഹരണം: കൊടുങ്ങല്ലൂര്‍ മീനഭരണി.
പടയണി എന്ന അനുഷ്ഠാന കല മദ്ധ്യകേരളത്തില്‍ പമ്പയുടെ തീരങ്ങളില്‍, കുട്ടനാട് ഭാഗത്താണ് പ്രചാരം നേടിയത്. അന്നത്തെ കുട്ടനാട് വേണാടിന് വടക്കുവശം ഏറണാകുളം വരെയുള്ള ഭൂവിഭാഗമായിരുന്നു. ഈ ഭാഗത്താണ് ബുദ്ധമതത്തിനു വളരെയധികം സ്വാധീനം ഉണ്ടായത്. ആയുര്‍വേദ ചികിത്സ, നാഗാരാധന (സര്‍പ്പക്കാവുകള്‍), ഉത്സവാഘോഷങ്ങള്‍ എല്ലാം ബുദ്ധമതക്കാരുടെ സംഭാവനയാണ്. പലവിധഘട്ടങ്ങളുടെ തനിമകൊണ്ട് പടയണികളില്‍ സുപ്രസിദ്ധമായ നീലംപേരൂര്‍ പടയണി, പള്ളി ഭഗവതിയുടെ തിരുമുറ്റത്താണ് നടക്കുന്നത്. ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്ത് ബുദ്ധവിഹാരം- പള്ളി- ഉണ്ടായതുകൊണ്ടല്ല. അതിപ്രാചീനമായ ശിവക്ഷേത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. നീലകണ്ഠന്റെ ഊരായിരുന്നു നീലംപേരൂര്‍. ചേരചക്രവര്‍ത്തിമാരുടെ തലസ്ഥാനമായ തിരുവഞ്ചിക്കുളത്ത് (കൊടുങ്ങല്ലൂര്‍) നിന്ന് തെക്കോട്ട് കുട്ടനാട് ഭാഗത്തേക്കുള്ള ഒരു യാത്രയില്‍, ഒരു പെരുമാള്‍, പ്രകൃതിരമണീയതയില്‍ മതി മറന്ന് ആദ്യം കിളിരൂരിലും പിന്നീട് നീലംപേരൂര്‍ ക്ഷേത്രത്തിനടുത്തും കോവിലകം പണിതു സ്ഥിരതാമാസമാക്കിയെന്നാണ് ഐതിഹ്യം. ചക്രവര്‍ത്തിയായ പെരുമാളാണെങ്കില്‍ രാജ്യഭാരം പുത്രനെ ഏല്‍പിച്ച ശേഷമായിരിക്കും താമസം തുടങ്ങിയത്. ഏതായാലും ബുദ്ധമതം സ്വീകരിച്ച ചക്രവര്‍ത്തിയൊന്നുമല്ല. ബുദ്ധമതത്തിലെ സാത്വികഭാവങ്ങള്‍ ഉള്‍ക്കൊണ്ട ഒരാളാവണം.
ഈ പെരുമാള്‍ തന്‍റെ പരദേവതയായി ഉപാസിച്ചിരുന്ന, കൊടുങ്ങല്ലൂരിന്‍റെ വടക്ക് ഭാഗത്തുള്ള പെരിഞ്ഞനം പള്ളിയില്‍ ഭഗവതിയെ ആവാഹിച്ചുകൊണ്ടുവന്നു ശിവക്ഷേത്രത്തിനടുത്തു പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം. ഇവിടെ താമസിച്ചു ദിവംഗനായാതുകൊണ്ട് "പള്ളി" ചേര്‍ത്ത് അറിയപ്പെട്ടതാവം. ഉത്സവാഘോഷം കൊണ്ട് വന്ന ബുദ്ധമതക്കാരുടെ സ്വധീനംകൊണ്ട് "പടയണി" എന്ന പ്രാചീന അനുഷ്ഠാനാഘോഷത്തെ വളരെയധികം പരിഷ്കരിച്ചു, ഭഗവതിയുടെ തിരുമുറ്റത്ത് തുടങ്ങിവച്ചത് ഈ പെരുമാളാണ്. അതിന് മുമ്പ് (ഒമ്പതാം നൂറ്റാണ്ടിനു) ശിവക്ഷേത്ര സന്നിധിയില്‍ പടയണി ആഘോഷം ഉണ്ടായിരിക്കാന്‍ സാധ്യതയില്ല. പെരുമാള്‍ എന്ന പദം ഒമ്പതാം നൂറ്റാണ്ടിനു ശേഷമാണ് ഉപയോഗിച്ച് തുടങ്ങിയത് എന്ന് ചരിത്രകാരന്മാര്‍. അപ്പോള്‍ നീലംപേരൂര്‍ പടയണിക്ക് ആയിരത്തിലധികം വര്‍ഷങ്ങളുടെ പൈതൃക പഴമ അവകാശപ്പെടാം.
മറ്റൊരു കാര്യം ശാക്തേയ രീതികള്‍ ഉപേക്ഷിച്ചു ശുദ്ധ സാത്വിക ഭാവനയോടെയുള്ള ഒരു പ്രതിഷ്ഠയാണിത്. ശുഭ്രവസ്ത്രം ധരിച്ചു കവുങ്ങിന്‍ കടയ്ക്കല്‍ ചാരി നിന്ന് ഇടത്തെ കയ്യില്‍ മുഖ കണ്ണാടി പിടിച്ചു വലതുകൈവിരല്‍ കൊണ്ട് തിലകം തൊടുന്ന ഒരു പ്രൌഢ സ്ത്രീരൂപം. പടയണിയില്‍ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും പ്രകൃതിയില്‍ നിന്നും ശേഖരിക്കുന്ന ശുദ്ധ സാത്വിക സാമഗ്രികള്‍ മാത്രം. വഴിപാടായി സമര്‍പ്പിക്കുന്ന "അന്ന"ങ്ങള്‍ ( ഹംസം) സാത്വികതയുടെ പര്യായം തന്നെയാണ്. പെരിഞ്ഞനം ഭഗവതി അന്ന് കാളിയോ വാനദുര്‍ഗ്ഗയോ ആയിരിക്കണം. ഈ സങ്കല്പ മാറ്റം പെരുമാള്‍ മാറ്റിയതോ പിന്നീട് വന്ന 'കോയ്മ'ക്കാര്‍ മാറ്റിയതോ എന്ന് അറിയില്ല. ബുദ്ധമതവിഹാരങ്ങളിലോ കേരളത്തില്‍ മറ്റേതെങ്കിലും ഭഗവതി ക്ഷേത്രങ്ങളിലോ ഇത്തരം ഒരു സങ്കല്പപ്രതിഷ്ഠയുണ്ടോ എന്നറിയില്ല. പാര്‍വതിയുടെ ഒരു 'സൌമ്യ'ഭാവം സങ്കല്പിച്ചതാവാം . ( വദനം സൌമ്യം..... കാര്‍ത്യായനി നമോസ്തുതേ എന്ന ദേവീ മഹാല്മ്യ ശ്ലോകം ഓര്‍ക്കാം. )
ഏതായാലും പെരുമാള്‍ ആയോധനകലയെയും പ്രോത്സാഹിപ്പിച്ച ആളാണ്. പടയണിയില്‍, ആയോധനകലയുടെ താളവും ചുവടും വീര്യവും വീറും വാശിയും എല്ലാം ഒരളവിലുണ്ട്. സംഘകാലത്തുപോലും 'സൌന്ദര്യ'ബോധം എല്ലാറ്റിലും കാണാം. കവിത, സംഗീതം, നൃത്തം, വാദ്യം, ചിത്രകല, ശില്പചാതുര്യം എല്ലാമെല്ലാം ഒത്തിണക്കി പടയാളികളുടെ പടക്കളത്തിലെ വീര്യവും ആല്മസമര്‍പ്പണവും കൂടി ചേര്‍ത്തപ്പോള്‍ പടയണി ഒരു ഉന്നത കലാരൂപമായി. ദൃശ്യാ താള മേളങ്ങളുടെ സുന്ദര സങ്കലനം.
ഒരു സുപ്രധാനകാര്യം കൂടി പറയാനുണ്ട്. ഏതൊരു ക്ഷേത്ര പ്രതിഷ്ഠയും ഒരു പ്രത്യേക ഭാവനയോടെ, പ്രത്യേക മൂല മന്ത്രത്തോടെയാണ് തന്ത്രിമാര്‍ നടത്തുന്നത്. ആ ഭാവനയ്ക്ക് വിപരീതമായ ആചാര-അനുഷ്ഠാനങ്ങളും മന്ത്ര ജപവും മറ്റും ആ ഗ്രാമവാസികള്‍ക്ക് ദോഷം വരുത്തും എന്ന് തന്ത്രശാസ്ത്രം താക്കീതു നല്‍കുന്നുണ്ട്. ആദിമ ദ്രാവിഡ പടയണി ആഘോഷങ്ങളില്‍ ശാക്തേയ-താമസ-ആചാരങ്ങള്‍ ഉണ്ടായിരുന്നു. മദ്യ മാംസാദികള്‍ നിര്‍ബന്ധമായിരുന്നു. പക്ഷെ ഇവിടെ നീലംപേരൂര്‍ ഭഗവതി സങ്കല്‍പം ശുദ്ധ സാത്വിക ഭാവത്തിലാണ്. കേരളത്തില്‍ ഇന്നത്തെ സമൂഹ ജീവിതചര്യയില്‍ ആഘോഷം മദ്യപാനത്തിന്‍റെ പര്യയമായിരിക്കുന്നു. ശുദ്ധ സാത്വികഭാവനയും ജീവിതചര്യയും സ്ത്രീജനങ്ങളില്‍ മാത്രം എന്നായിട്ടുണ്ട്. ( ആദിമ ദ്രവിഡാഘോഷങ്ങളില്‍ സ്ത്രീകളും മദ്യപിച്ചിരുന്നു) പടയണി നടത്തിപ്പുകാരും വഴിപാടു സമര്‍പ്പിക്കുന്നവരും വ്രതശുദ്ധി പരിപാലിക്കണം.
ചിങ്ങമാസത്തിലെ ഓണം കഴിഞ്ഞുള്ള അവിട്ടം നാള്‍ മുതല്‍ പതിനാറു ദിവസം പടയണിക്കാലമാണ്. ശബരിമല തീര്‍ത്ഥാടനകാലം പോലെ ( ധര്‍മ്മശാസ്താവ് സങ്കല്പത്തില്‍ ബുദ്ധമതസ്വാധീനം എല്ലാവര്‍ക്കും അറിയാം) വ്രതശുദ്ധി വേണം. മദ്യമില്ലെങ്കില്‍ എന്താഘോഷം എന്നുള്ള ചിന്തയുള്ളവര്‍ ക്ഷമിക്കണം. ഇരുട്ടിനെ മാറ്റി വെളിച്ചം കൊണ്ടുവരുന്ന പടയണിയില്‍ തലയിലും മനസ്സിലും ഇരുട്ട് കൊണ്ടുവരുന്ന മദ്യത്തിനു സ്ഥാനമില്ല. 'അന്ന'ങ്ങളെ സമര്‍പ്പിക്കുന്ന ദിവസമെങ്കിലും വ്രതശുദ്ധി നിര്‍ബന്ധമാക്കണം. ഇപ്പോള്‍ വ്രതശുദ്ധിയില്ലായെന്ന് ധരിക്കുന്നില്ല.
ശാക്തേയ സമ്പ്രദായത്തോടും ആദരവുള്ള ഒരാളാണ് ഈ ലേഖകന്‍. ശരിയായ ശാക്തേയം, വീരന്മാര്‍ക്കുള്ളതാണ്. യാതൊരു ഭയവും തീണ്ടാത്ത, മരണത്തെ പോലും ആലിംഗനം ചെയ്യാന്‍ കരുത്തുള്ള, നല്ല ഇന്ദ്രിയ സംയമനം ഉള്ളവരാണ് ശരിയായ ശാക്തേയര്‍. അവര്‍ക്കെ 'കാളി'യെ കിട്ടുകയുള്ളൂ. പഞ്ചമകാരങ്ങളെ പരാശക്തിയില്‍ എത്തിച്ചേരാനുള്ള ചവിട്ടുപടികളായി കരുതുന്നവരാണ് ശരിയായ ശാക്തേയര്‍. ഭക്തിയും ശക്തിയും ധൈര്യവുമില്ലാത്തവര്‍ ആ സമ്പ്രദായത്തെ നശിപ്പിച്ചതാണ്. കൊടുങ്ങല്ലൂര്‍ ഭരണി ആഘോഷത്തില്‍പോലും ശരിയായ ഭക്തര്‍ നീണ്ടകാല വ്രതശുദ്ധിയോടെ വന്നു രേവതി, ഭരണി നാളുകളില്‍ മാത്രം മദ്യപിച്ചും മൈ ഥുനത്തിനു പകരം ശിവശക്തി സംയോജന ഭാവനയില്‍ പാട്ടുകള്‍ പാടി, നൃത്തം വച്ചും കാവ് തീണ്ടിയും ആഘോഷിച്ചു, മനസ്സിലെ പ്രാകൃത വാസനകള്‍ കെട്ടടങ്ങി ശാന്തരായി തിരിച്ചുപോകുന്നു. അവിടെ ഭഗവതിയും മദ്യപിച്ചു നില്‍ക്കുകയാണ്. ആ ഭാവനയിലല്ല നീലംപേരൂര്‍ പടയണി മുറ്റത്ത്. ഇത്തരം അതി സുന്ദരമായ സാത്വിക അനുഷ്ഠാനകലയില്‍ താമസ രീതികള്‍ കടന്നു വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ശാക്തെയത്തോട് അറപ്പും വെറുപ്പും (ബൌധികസ്വാധീനം കൊണ്ട്) തോന്നിയ ഉന്നത സൌന്ദര്യബോധമുള്ള ഒരു മഹാല്‍മാവ് അല്ലെങ്കില്‍ കാരണവന്മാര്‍ സുഭഗ സുന്ദരമാക്കി വിഭാവനം ചെയ്തു പരിഷ്കരിച്ചതാണ് നീലംപേരൂര്‍ പ്രതിഷ്ഠയും പടയണിയും എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ദൃശ്യവിഷ്ക്കാരത്തില്‍ ഇത്രമാത്രം സമഗ്ര അനുഭൂതി ജനിപ്പിക്കുന്ന ഈ പടയണി ഒരു അമൂല്യ സമ്പത്ത് തന്നെയാണ്. സാംസ്കാരിക വകുപ്പും കലാപ്രേമികളും ദേവീ ഉപാസകരും ( നീലംപേരൂര്‍ ഗ്രാമവാസികളോട് ആരും അപേക്ഷിക്കേണ്ട ആവശ്യമില്ല. ഇത്തരം ഒരു കൂട്ടായ്മയും ത്യഗബുധിയും ഭക്തിയും സഹകരണ സേവനങ്ങളും അന്യാദൃശമാണ്. ഏവര്‍ക്കും മാതൃകയാണ്. ) ഈ പൈതൃക സമ്പത്ത് സംരക്ഷിക്കണം. സായ്പ്പന്മാര്‍ പറഞ്ഞാല്‍ മാത്രമേ പലര്‍ക്കും അഭിമാനവും മറ്റും ഉണ്ടാകാറുള്ളൂ. ചൈന, കൊറിയ ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ ജനതയുടെ ഇത്തരം പൈതൃക സമ്പത്തുക്കളെ സംരക്ഷിക്കുന്ന പ്രയത്നങ്ങള്‍ ശ്രദ്ധിക്കുക.
ഒരു ജീവതാളമായി ഇന്നും നിലനില്‍ക്കുന്ന വയ്പാട്ടുകളും താളച്ചുവടുകളും മറ്റും ഒരു മഹാസുകൃതം തന്നെയാണ്. വെബ്സൈറ്റിലൂടെ ചന്ദ്രാലയം ശ്രീകുമാറും മറ്റു ഭക്തരും നീലംപേരൂര്‍ കാര്‍ത്യായനി ദേവിക്ക് ആല്മ്സമര്‍പ്പണം ചെയ്തു പടയണി പൈതൃകം ലോകമെങ്ങും അറിയിക്കാന്‍ നടത്തുന്ന പ്രയത്നസാധന ശ്ലാഘനീയം തന്നെ.
പറഞ്ഞു പറഞ്ഞു ലേഖനം നീണ്ടുപോകുന്നതില്‍ എനിക്ക് വിഷമമുണ്ട്. ഒരു കാര്യം കൂടി, ഗോത്ര സംസ്കൃതിയില്‍ നിന്ന് ഉടലെടുത്ത ഈ അനുഷ്ഠാന കല തലമുറകളായി പരിരക്ഷിച്ചു പോന്നവര്‍, പ്രാകൃത സാധാരണ ഭക്തരൊന്നുമല്ല. ഭക്തിയ്ക്ക് ശക്തി കൊടുക്കുന്നത് ജ്ഞാനമാണ്- ശരിയായ അറിവാണ്. ജ്ഞാനമില്ലാത്ത ഭക്തി, വെറും കോമാളിത്തമായി പരിണമിക്കും. വേലകളിയുടെ പാട്ട് ശ്രദ്ധിക്കുക.
"ചേട്ടോ ചേട്ടോ ഇത് കേട്ടോ കേട്ടോ...........
.......ആയിരം ദളമുള്ള പൂവിനെ കാണാം"
താഴെ ക്ലിക്ക് ചെയ്താല്‍ കേള്‍ക്കാം ...
ഡൌണ്‍ലോഡ്
ഈ സുന്ദരമായ ഉപമയിലൂടെ ഭാരതീയ യോഗദര്‍ശനത്തിലെ സങ്കീര്‍ണ, നിഗൂഢമായ , കുണ്ഡലിനി യോഗ സാധന ആവിഷ്കരിച്ചിരിക്കുന്നു. ദ്രാവിഡതനിമയുള്ള ഉപമകള്‍. ശ്രീനാരായണ ഗുരുവിന്‍റെ "ആട് പാമ്പേ..." എന്നത് ഓര്‍ക്കുക. മൂലാധാരത്തില്‍ ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനി സര്‍പ്പ ശക്തിയെ ഉണര്‍ത്തി സുഷുമ്ന, ഇഡ , പിംഗള, നാഡികളിലൂടെ ആറ് ചക്രങ്ങളും ( ആറ് ചുറ്റുകള്‍) ഭേദിച്ചു ( ചുറ്റുകള്‍ അഴിച്ചു ) മസ്തിഷ്കത്തില്‍ സഹസ്രാര പല്‍മത്തില്‍ (ആയിരം ദളമുള്ള താമര) ശിവനുമായി സംയോജിച്ച് പരമാനന്ദ രസം അനുഭവിക്കുന്നു. ഇതിനു വേണ്ടിയാണ് സകലമാന സാധനകളും ഋഷികള്‍ സംവിധാനം ചെയ്തത്. ഇതറിഞ്ഞവരായിരുന്നു പടയണിയിലെ കാരണവന്മാരും. ആ മഹാല്‍മക്കള്‍ക്കും പള്ളിയില്‍ അമ്മയ്ക്കും സംപ്തൃപ്തി ഉണ്ടാകത്തക്കവിധം ഈ വര്‍ഷത്തെ പടയണി വിജയകരമായി തീരട്ടെ എന്ന് ആശംസിക്കുന്നു; പ്രാര്‍ത്ഥിക്കുന്നു.




16 comments:
മദ്യമില്ലെങ്കില്‍ എന്താഘോഷം എന്നുള്ള ചിന്തയുള്ളവര്‍ ക്ഷമിക്കണം. ഇരുട്ടിനെ മാറ്റി വെളിച്ചം കൊണ്ടുവരുന്ന പടയണിയില്‍ തലയിലും മനസ്സിലും ഇരുട്ട് കൊണ്ടുവരുന്ന മദ്യത്തിനു സ്ഥാനമില്ല. 'അന്ന'ങ്ങളെ സമര്‍പ്പിക്കുന്ന ദിവസമെങ്കിലും വ്രതശുദ്ധി നിര്‍ബന്ധമാക്കണം. ഇപ്പോള്‍ വ്രതശുദ്ധിയില്ലായെന്ന് ധരിക്കുന്നില്ല.
അങ്ങയുടെ ലേഖനം വളരെ ഗംഭീരം. പക്ഷെ മുകളില്‍ പറഞ്ഞതിനോട് ഒരു വിയോജനക്കുറിപ്പ്
നീലംപേരൂര്‍ പടയണിയില്‍ പൂരം നാള്‍ പടയണി ടീം ആരും മദ്യപിക്കാറില്ല. അത് അവിട്ടം നാളില്‍ തന്നെ എല്ലാവരും കൂടി തീരുമാനമെടുക്കുന്നതാണ്. പക്ഷെ കേരളത്തില്‍ ഇതുപോലെ ഒരാഘോഷം ചുരുക്കമാണ്. അതുകൊണ്ട് തന്നെ അങ്ങോളം ഇങ്ങോളമുള്ള ധാരാളം ആള്‍ക്കാര്‍ ഇവിടെ വരാറുണ്ട്. അവരൊടൊന്നും നമുക്ക് മദ്യപിച്ചിട്ടു വരരുതെന്നു കര്‍ശനമായി പറയാന്‍ പറ്റില്ലല്ലോ. ഊതി നോക്കാന്‍ ആളെയും നിര്‍ത്താന്‍ പറ്റില്ല. നീലംപേരൂര്‍ നിവാസികളും മദ്യപിക്കാറുണ്ട്. ഒരു ആചാര്യന്‍ "തന്നാനോ..... " എന്ന പാട്ടില്‍... ( പടയണിയുടെ ഔദ്യോഗിക പാട്ടല്ല) "പൊടിയടിക്കാര്‍ ചിലര്‍ ഇടയിലുണ്ടെങ്കിലും തടി പിടിക്കാനുള്ള കഴിവിനാണേ.... " എന്ന് എഴുതി ചേര്‍ത്തിട്ടുമുണ്ട്.
വല്യന്നവും ആനയും ഒഴിച്ചുള്ള കോലങ്ങള്‍ മൊത്തം തോളിലേറ്റിയാണ് എഴുന്നെള്ളിക്കുന്നത്. ഭീമന്‍, യക്ഷി, രാവണന്‍, അഞ്ചേകാല്‍ പൊക്കമുള്ള രണ്ടന്നങ്ങള്‍ ഇവയൊക്കെ കുറഞ്ഞത് ഇരുപതു പേര്‍ രണ്ടു വശങ്ങളിലും നിന്നും പൊക്കി തോളിലേറ്റിയാണ് വരുന്നത്. വെളിയില്‍ നിന്നും വരുന്ന മദ്യപിക്കുന്നവര്‍ തന്നെയാണ് അത് പൊക്കാന്‍ ആദ്യം വരുന്നത്. അത് കൊണ്ട് തന്നെ വളരെ എളുപ്പം സംഗതി കളത്തിലെത്തും. ഞാന്‍ മദ്യപിക്കുന്നവരെ ഒരിക്കലും സപ്പോര്‍ട്ട് ചെയ്യുകയല്ല ഇവിടെ. ഇതൊക്കെ അവരില്ലെങ്കിലും പടയണി ടീം കളത്തിലെത്തിക്കും.
രാത്രി പത്തു മണി മുതല്‍ വെളുപ്പിനെ മൂന്നു മണിവരെ ഇത്ര ആല്‍മനിര്‍വൃതിയോടെ, സന്തോഷത്തോടെ തുള്ളിക്കളിക്കാന്‍ പറ്റുന്ന ഒരു ഉത്സവത്തില്‍ മദ്യപിച്ചു മദോന്മത്തന്‍ ആകാതെ അല്പം രസത്തിനു കൈകാര്യം ചെയ്താല്‍......തെറ്റുണ്ടോ?
I was emphasising the satwika bhava of the diety.. I am glad that satwika fast is observed on the day of offering the Annams..I am an outsider..my observation might be wrong seeing the drunk outsiders..To be frank,the ritual dance and celebrations especially when it requires hard labour and vigour. need some rajaswik intake of intoxicants.Martial aspect can allow that in small doses!But nobody should enter and go near Sopanam.Since this is all done in the ground outside,strict stipulations are impossible. Well I agree with your viewpoint.
തികച്ചും സാത്വിക ഭാവമുള്ള ഭഗവതിയും, പ്രകൃതിയിലെ സാത്വിക വസ്തുക്കളും ഉപയോഗിക്കുമ്പോഴും, അല്പം രാജസ ഭാവം ഇല്ലെങ്കില്‍ പണികള്‍ തീരില്ല എന്ന് അങ്ങ് അംഗീകരിച്ചതില്‍ വളരെ സന്തോഷം
ആദി ദ്രവിടരുടെ ദൈവം ശിവന്‍ ആയിരുന്നു, ആര്യന്മാരുടെ ദൈവമായിരുന്നു വിഷ്ണു.ഭഗവതി എന്ന സങ്ങല്പം ഉണ്ടാവുന്നത് ഇരു കൂടരുടെയും സമന്വയത്തിന്റെ ഭാഗമായാണ്.പടയണി ദാരിക വധവും ആയി ബന്ധപ്പെട്ടിരിക്കുന്നു.അപ്പോള്‍ ശിവ സന്നിധിയില്‍ പടയണി ആയിക്കൂടെ? പടയണി ബുദ്ധ സംസ്കൃതിയുടെ ഭാഗമാണെന്നു ഞാന്‍ വിശ്വസിക്കുന്നു.നീലമ്പേരൂര്‍ ക്ഷേത്രത്തിലെ വിഷ്ണു യഥാര്‍ത്ഥത്തില്‍ ശ്രീബുദ്ധന്‍ ആണ്.പടയണിയും ആയി ബ്രാഹ്മണര്‍ക്ക് പുലബന്ധം പോലും ഇല്ല.അയിത്തം ഇല്ലാത്തതു അതിന്റെ തെളിവാണ്.
പടയണി ,സബരിമലയിലെ ആചാരങ്ങള്‍ തുടങ്ങിയവയില്‍ നിന്നും ആര്‍ക്കും മനസിലാകും ഇവയൊന്നും ആയി ബ്രാഹ്മണര്‍ക്ക് യാതൊരു ബന്ധവും ഇല്ല എന്ന്.പത്തനംതിട്ട ജില്ലയുടെ ഭാഗങ്ങള്‍,കുട്ടനാട് ഇവിടങ്ങളില്‍ ബുദ്ധമതം സജീവമായിരുന്നു.ആദി ദ്രവിടരുടെയോ ആര്യന്മാരുടെയോ സംഭാവനയാണ് പടയനിയെങ്കില്‍ എന്തുകൊണ്ട് ഇവര്‍ ഉണ്ടായിരുന്ന കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍ പടയണി ഉണ്ടായിരുന്നില്ല?
മുന്‍പ് പറഞ്ഞിരുന്നത് പോലെ പെരുമാളുടെ സംഭാവനയല്ല പടയണി.അദ്ദേഹം പങ്കുചേര്‍ന്നു നേതൃസ്ഥാനം യെറ്റെടുതിട്ടുണ്ടാകണം .മറ്റു പടയനികളും ആയി താരതമ്യപ്പെടുത്തുമ്പോള്‍ പടയനികളുടെ മാതാവാണ് നീലമ്പേരൂര്‍ പടയണി.അതില്‍ ഉപയോഗിക്കുന്ന വസ്തുക്കളും രീതിയും പഠിച്ചാല്‍ മനസിലാകും.
യക്ഷി സങ്ങല്‍പ്പം ബ്രാഹ്മണ സംഭാവനയാണ്.ദ്രാവിഡ ദേവതകളെ പേടിപ്പെടുത്തുന്ന യക്ഷിയായി ചിത്രീകരിച്ചു മനുഷ്യരില്‍ നിന്നും ആ ദൈവങ്ങളെ അകറ്റുകയാണ് ചെയ്തത്.നീലമ്പേരൂര്‍ ദേവി ചുവര്‍ ചിത്രങ്ങളിലെ യക്ഷി തന്നെയാണ്, പനയില്‍ ചാരിനിന്നു വാല്‍കന്നാടിയില്‍ മുഖം നോക്കി പൊട്ടുകുത്തുന്ന സുന്ദരിയായ സ്ത്രീ.പനങ്കുല പോലുള്ള മുടികള്‍ അഴിച്ചിട്ടിരികകുന്നു.കേരളത്തിലെ യക്ഷി ചുവര്‍ ചിത്രങ്ങള്‍ പരിശോധിക്കാവുന്നതാണ്.
നീലമ്പേരൂര്‍ പടയണിയില്‍ സാത്വിക ഭാവം തന്നെയാണ്.പടയണിയുടെ അവസാന ചടങ്ങായ ഗുരുസിയില്‍ മറ്റു സ്ഥലങ്ങളിലെ പോലെ മൃഗബലി നടത്തിയതായി കേട്ടരിവുപോലുമില്ല.ഇവിടെ പ്രതീകാത്മകമായി പ്രകൃതി വസ്തുക്കളില്‍ നിന്നും നിണം ഉണ്ടാക്കിയെടുക്കുന്നു.
നീലംപേരൂരില്‍ ശ്യാക്തെയര്‍ക്കു കാളിയെ അല്ല സുന്ദര യക്ഷിയെ ആണ് കിട്ടുന്നത്.
പടയണിയില്‍ നിന്നാണ് ക്ഷേത്ര സങ്ങല്‍പ്പം ഉണ്ടായതെന്ന് ഞാന്‍ വിശ്വസിക്കുന്നു.പടയനിക്കളം ക്ഷേത്രമാണ്, ശക്തിയുടെ സിരാകേന്ദ്രം.മനുഷ്യന്റെ പുരോഗതിയുടെ നാഴികക്കല്ലായത് അഗ്നിയുടെ കണ്ടുപിടുത്തം ആണ്.ഇവിടെ അഗ്നിയെ ആണ് ആദ്യം പ്രതിഷ്ടിക്കുന്നത്.പടയണിയില്‍ പങ്കെടുക്കുന്ന എല്ലാവരിലേക്കും ആ ശക്തി അനസ്യൂതം പ്രവഹിക്കുന്നു.ഈ ശക്തിയില്‍ ആണ് മറ്റു പടയനികളില്‍ പ്രത്യേകിച്ച് ചൂരല്‍ അടവി കെട്ടുന്നവര്‍ കാട്ടിലെക്കൊടിപ്പോയി തന്നെക്കാള്‍ വലിയ ചൂരല്‍ ചുവടോടെ പിഴുതെടുത്ത് ദേഹത്ത് ചുറ്റിവരിഞ്ഞു വലിച്ചുകെട്ടി പടയനിക്കളത്തില്‍ വരുന്നത്.ഇത് ആ പ്രത്യേക നിമിഷത്തില്‍ മാത്രം സംഭവിക്കുന്നതാണ്.പടയണിയില്‍ ആത്മാര്‍ഥമായി പങ്കെടുത്താല്‍ ഇക്കാര്യം മനസിലാക്കാവുന്നതാണ്.
സോപാനവും പടയണിയും ആയി യാതൊരു ബന്ധവും ഇല്ല.പടയണികള്‍ എല്ലാം തന്നെ നടക്കുന്നത് ക്ഷേത്ര മതില്കെട്ടിനു പുറത്താണ്.സോമരസം ദേവന്മാര്‍ ഉപയോഗിച്ചിരുന്നതാണ്, മദ്യം മനുഷ്യന്റെ മാത്രം കണ്ടുപിടുത്തം അല്ല.മദ്യവും പടയണിയും തരുന്നത് ഒന്ന് തന്നെയാണ് ,"ലഹരി ".പടയണിയില്‍ ആരെയും പങ്കെടുപ്പിക്കാതിരിക്കാന്‍ സാധിക്കുകയില്ല, അതിനാല്‍ പങ്കെടുക്കുന്ന ഓരോരുത്തരും അതിന്റെ അന്തസത്ത ഉള്‍ക്കൊണ്ടു പ്രവര്തിക്കണ്ടത് അത്യാവശ്യം ആണ്.പതിനാറു ദിവസവും ആത്മാര്‍ഥമായി രാവും പകലും പടയനികളത്തില്‍ പ്രവര്‍ത്തിച്ച ഒരു വ്യക്തിയും മറ്റൊരു ലഹരിയുടെ പിറകെ പോകില്ല.പോകുമ്പോള്‍ നഷ്ടമാവുന്നത് യഥാര്‍ത്ഥ ആനന്ദ ലഹരിയാണ്.ഓരോ പടയണിയും നീലംപെരൂരുകാര്‍ക്ക് പതിനാറു ദിവസത്തെ വ്രതം ആണ്.സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ..............
മനുഷ്യശരീരത്തിലെ 32 ജീവഗ്രന്ഥികളും ഇഡ, പിങ്ഗല, സുഷുമ്ന, യശസ്വിനി, അലംബുഷ, ശംഖിനി തുടങ്ങിയ നാഡി കളും യോഗസാധന വഴി പ്രേരിതമാകുമ്പോള്‍ കുണ്ഡലിനീശക്തി സ്വതന്ത്രമായി സുഷുമ്ന വഴി മൂര്‍ധാവിലെ സഹസ്രാരവിന്ദ ത്തിലെത്തുമ്പോഴുള്ള അനുഭവമാണ് സാധകനെ പ്രപഞ്ചസത്യമായ ഈശ്വരനെ സാക്ഷാത്കരിക്കാന്‍ പ്രാപ്തനാക്കുന്നത്. ഇതിന് സാധകന്റെ സാധനയെ സഹായിക്കുന്ന ഘടകങ്ങളാണ് പ്രണവ മൂലകമായ മന്ത്രങ്ങള്‍, യന്ത്രങ്ങള്‍, താന്ത്രികചിത്രങ്ങള്‍, താന്ത്രികാനുഷ്ഠാനങ്ങള്‍ തുടങ്ങിയവ. സാധകന്റെ ഈ അനുഭവവും ആത്മസാക്ഷാത്കാരവും സമീപത്തുള്ള മറ്റുള്ളവരിലും പ്രഭാവം ചെലുത്താന്‍ ശക്തിയുള്ളതാകും. ഈ അനുഭവത്തോടെ തന്ത്രി ഉദ്ദിഷ്ട ദേവതയെ മനസ്സില്‍ സങ്കല്പ്പിക്കുകയും ആ ശക്തിയെ വിഗ്രഹത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു എന്നതാണ് ക്ഷേത്രാരാധനയുടെ പ്രധാന സവിശേഷത. അവിടെ വിഗ്രഹത്തില്‍ തന്ത്രിക്കു ലഭിച്ച സാക്ഷാത്കാരത്തിന്റെ ശക്തി നിലനില്ക്കുന്നതിനാല്‍ സാധാരണ ഭക്തനും അലൌകിക ശക്തിയുടെ പ്രഭാവത്തിന്റെ അനുഭവം ലഭിക്കുവാന്‍ കാരണമാകുന്നതായി താന്ത്രിക ഗ്രന്ഥങ്ങളില്‍ നിരൂപണം ചെയ്തിട്ടുണ്ട്.
ഭാരതീയ ഋഷി പരമ്പരയുടെ സംഭാവനയാണ് കുണ്ഡലിനി ശക്തിയെ ഉണര്‍ത്തുന്ന അറിവ്. ആര്യന്മാരുടെ സംഭാവന അല്ല. അവര്‍ അതിനെ പരിപോഷിപ്പിച്ചു കാണും. ആഹാരം ചുട്ടു തിന്നാന്‍ പഠിച്ച മനുഷ്യന്‍ പിന്നീട് പുഴുങ്ങി തിന്നാന്‍ പഠിച്ചത് പോലെ. ബ്രഹ്മത്തെ അറിയുന്നവനാണ് ബ്രാഹ്മണന്‍. ബ്രാഹമണനു ജാതിയില്ല, മതവുമില്ല.പൂണൂല്‍ ഇടുന്നതല്ല ബ്രാഹ്മണരുടെ അളവുകോല്‍. അത് പോറ്റിയും നമ്പൂതിരിയും ഒക്കെയാണ്.
ഈ കുണ്ഡലിനീ ശക്തി ഉണര്‍ന്നിരിക്കുന്നത് കൊണ്ട് തന്നെയാണ് തന്ത്രിയെ തൊടരുതെന്നു പറയുന്നത്. അല്ലാതെ അശുദ്ധം ആകുമെന്ന് വച്ചല്ല. തൊട്ടാല്‍ അദ്ദേഹത്തിന്‍റെ ശരീരത്തില്‍ സാധനയിലൂടെ ഉടലെടുത്ത ഒരു വൈദ്യുതപ്രവാഹം ഉണ്ടാകും.. ചില നേരങ്ങളില്‍ നമ്മള്‍ക്കും അനുഭവപ്പെടാറുണ്ടത്. ഉദാഹരണം ധാരാളം ചിന്തിക്കുന്നവരെ തൊട്ടാല്‍ പെട്ടെന്ന് കറന്‍റ് അടിക്കുന്ന പോലെ അനുഭവപ്പെടും.
ബാക്കി പിന്നാലെ..... ചര്‍ച്ച നടക്കട്ടെ...
സാധന, മന്ത്രോപാസന തുടങ്ങിയ ആചരണങ്ങള്‍ അലൗകിക ശക്തിയും ആത്മസാക്ഷാത്കാരവും നേടുന്നതിനുതകുമെന്നു കരുതിപ്പോരുന്ന ശാസ്ത്രശാഖയാണ് തന്ത്രശാസ്ത്രം. വൈദികാനുഷ്ഠാനങ്ങളുടെ വിശദീകരണഗ്രന്ഥങ്ങളായ ബ്രാഹ്മണങ്ങളാണ് ഈ ശാസ്ത്രശാഖയുടെ ആധാരം. വൈദികമായ യജ്ഞാനുഷ്ഠാനങ്ങളില്‍ നിന്നു വ്യത്യസ്തമായി വിഷ്ണു, ശിവന്‍, ശക്തി, ഗണപതി, സൂര്യദേവന്‍ തുടങ്ങിയ ദേവന്മാരെ പൂജിച്ച് സാധനയുടെ സമഷ്ടിയിലെത്തുന്നതിനുള്ള അനുഷ്ഠാനങ്ങളും തന്ത്രഗ്രന്ഥങ്ങളില്‍ വിശദീകരിക്കുന്നുണ്ട്. ആഗമം, സംഹിത, തന്ത്രം എന്നീ പേരുകളിലറിയപ്പെടുന്ന ഈ ശാസ്ത്രശാഖ ഭാരതത്തില്‍ സാമൂഹിക ക്രമത്തിന്റെ അന്തര്‍ധാരയായി വളര്‍ച്ച നേടി.
ഗ്രീസ്, ചൈന തുടങ്ങിയ വിദേശരാജ്യങ്ങളിലും തന്ത്രശാസ്ത്രത്തിനു സമാനമായ ശാസ്ത്രങ്ങള്‍ നിലനിന്നിരുന്നതായി കാണാം. സാധനയിലൂടെ കൈവരിക്കാവുന്ന സാമാന്യാതീത ശക്തി യെക്കുറിച്ച് പ്രാചീന ഗ്രീസിലെ ചിന്തകരായ ഹെരാക്ളിയസ്, ഡെമോക്രിറ്റസ്, പ്ളേറ്റോ തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടിരുന്നു. ഭാരതീയമായ സാംഖ്യശാസ്ത്രത്തിലെ പ്രകൃതി പുരുഷ തത്ത്വത്തിനു സമാനമായയിന്‍, യാങ് തത്ത്വങ്ങള്‍ പ്രാചീന ചൈനീസ് വിശ്വാസങ്ങളില്‍ പ്രധാനപ്പെട്ടവയായിരുന്നു. പൂര്‍ണമായി വൈദികങ്ങളെന്നു കരുതപ്പെട്ടിട്ടില്ലാത്ത സാംഖ്യ വൈശേഷിക ദര്‍ശനങ്ങളും തന്ത്രശാസ്ത്രത്തിന്റെ വളര്‍ച്ചയ്ക്ക് ഉപയുക്തങ്ങളായിട്ടുണ്ട്. ബുദ്ധമതാനുയായികളും തന്ത്രാചാരം സ്വീകരിച്ചിരുന്നു. വൈദിക കാലത്തിനുശേഷം സവര്‍ണ അവര്‍ണ ഭേദചിന്ത ഭാരതീയ സമൂഹത്തില്‍ സ്വാധീനമുള്ള ശക്തിയായി മാറിയപ്പോഴും തന്ത്രാചാരങ്ങള്‍ സമൂഹത്തിലെ എല്ലാ വിഭാഗക്കാരും സ്വന്തമെന്ന രീതിയില്‍ അനുഷ്ഠിച്ചുവന്നു. സ്ത്രീകളും തന്ത്രാചാരങ്ങള്‍ സ്വീകരിച്ചിരുന്നു.
താന്ത്രികവിധിയനുസരിച്ച് തന്ത്രി തപഃശക്തിയോടും ഉപാസനാശക്തിയോടും കൂടി ഉദ്ദീപ്തമായ കുണ്ഡലിനീശക്തിയെ ഓംകാരം കൊണ്ടു ചലിപ്പിച്ച് സംഗ്രഹിച്ച് ഉയര്‍ത്തുന്നു. അത് മൂലാധാരത്തില്‍ നിന്ന് ഉണര്‍ത്തി സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി എന്നീ നാല് ചക്രങ്ങള്‍ കടന്ന് നാസിക യില്‍ കൊണ്ടുവന്ന് പ്രാണനില്‍ക്കൂടി വെളിയിലേക്ക് ജലഗന്ധ പുഷ്പാക്ഷതങ്ങളിലേക്കു പകര്‍ന്ന് വെളിയിലുള്ള അനന്തമായ ഈശ്വരശക്തിയില്‍ ലയിപ്പിച്ച് വിഗ്രഹത്തിലേക്കു സമര്‍പ്പിക്കുന്ന വിധിയാണ് 'ആവാഹനം' എന്നു പറയുന്നത്. ആധാരശക്തി, മൂലപ്രകൃതി, ആദികൂര്‍മം, അനന്തന്‍, പൃഥിവി, പദ്മം എന്നീ ഷഡാധാരങ്ങളില്‍ വിധിയാംവണ്ണം പ്രതിഷ്ഠിച്ചിരിക്കുന്ന വിഗ്രഹത്തിലേക്കാണ് ചൈതന്യം പകരുന്നത്. പീഠപൂജയില്‍ ഈ ഷഡാധാരങ്ങളെ ജലഗന്ധപുഷ്പധൂപദീപങ്ങളെക്കൊണ്ടു പൂജിച്ച് ഈശ്വര ന്റെ ഇരിപ്പിടമാക്കി തയ്യാറാക്കുകയാണു ചെയ്യുന്നത്. മൂര്‍ത്തിപൂജയില്‍ ഭഗവാനെ സ്വാഗതം ചെയ്ത് അര്‍ഘ്യപാദ്യാദികള്‍ കൊടുത്ത് (അതിഥി സത്കാരം പോലെ) സ്നാനം ചെയ്യിച്ച് ഷോഡശോപചാരങ്ങളെക്കൊണ്ട് പൂജിക്കുന്നു. ജലം, ഗന്ധം, പുഷ്പം, ധൂപം, ദീപം, നിവേദ്യം ഇവ നടത്തി നൃത്തഗീതാദികളെക്കൊണ്ട് സന്തോഷിപ്പിച്ച് മന്ത്രങ്ങളെക്കൊണ്ടു പുഷ്പാഞ്ജലി നടത്തി ബ്രഹ്മാര്‍പണം ചെയ്ത് പാദതീര്‍ഥമെടുത്തു തളിച്ച് വീണ്ടും തന്നിലേക്കു തന്നെ ചൈതന്യത്തെ ഉദ്വസിക്കുന്നു.
വളരെ നിസ്സാരമായി പറഞ്ഞാല്‍ ഇന്ദ്രിയഗോചരമല്ലാത്ത പരമാല്മചൈതന്യത്തെ ദര്‍ശിക്കാനുള്ള ചവിട്ടു പടിയാണ് രൂപ, നാമാദി,സ്പര്‍ശ, രുചി,ഗന്ധങ്ങള്‍. രൂപം കൊണ്ട് കണ്ണും, നാമം(മന്ത്രം) കൊണ്ട് ചെവിയും, ചന്ദനത്തിരി ഗന്ധം കൊണ്ട് നാസികയും, ചന്ദനം നെറ്റിയില്‍ ചാര്‍ത്തുന്ന വഴി തൊക്കും, തീര്‍ത്ഥം സേവിക്കുന്ന വഴി നക്കിനെയും സാധകന്‍ സംയമനത്തില്‍ ആക്കുന്നു. ഭഗവത് രൂപങ്ങളും മന്ത്രങ്ങളും എല്ലാം ഇന്ദ്രിയ നിഗ്രഹത്തിനുള്ള ഒരു ചവിട്ടു പടി മാത്രം. അതിനു മുകളില്‍ എത്തിയാല്‍ പിന്നെ സാധകന് സ്വന്തം ബുദ്ധിയും ബോധവും ആണ് വലുത്. അതുകൊണ്ടാണ് തന്ത്രിയെ മൂല പ്രതിഷ്ഠയുടെ പിതൃഭാവത്തില്‍ കാണുന്നതും.
ഗണപതിയും, ദേവിയും, ശിവനും, വിഷ്ണുവും എല്ലാം യഥാര്‍ത്ഥ ഈശ്വരദര്‍ശനത്തിന്‍റെ അടിത്തറകള്‍ ആണ്. വിശ്വാസം ഉണ്ടാകാനുള്ള രൂപങ്ങള്‍. സാധന സാധ്യമാല്ലാതവന് തന്റെ സര്‍വസ്വവും ഈ രൂപങ്ങളുടെ മുമ്പില്‍ സമര്‍പ്പിച്ചു ഭക്തിയിലൂടെ പരമാല്മസാക്ഷാല്‍ക്കാരം സാധിക്കാനുള്ള മാര്‍ഗ്ഗം. ക്ഷേത്ര ദര്‍ശനം നടത്തുന്ന ഭക്തരെ ശ്രദ്ധിച്ചാല്‍ അറിയാം. ആ സമയത്ത് അവരുടെ മനസ്സ് എളിമപ്പെട്ടു സര്‍വസ്വവും ഒരാളുടെ മുമ്പില്‍ സമര്‍പ്പിച്ചു വരുന്നവരുടെ ഒരു ചൈതന്യം, സന്തോഷം ഇവയെല്ലാം. എന്റെ അമ്മയെയും ഭാര്യയെയും ഒക്കെ ഞാന്‍ വീക്ഷിക്കാറുണ്ട്. ക്ഷേത്ര ദര്‍ശനം നടത്തി വരുന്ന അവരുടെ മുഖവും അല്ലാതുള്ള മുഖവും.
ക്ഷേത്രത്തില്‍ എത്തുന്ന എല്ലാവരുടെയും മനസ്സും, സങ്കല്പവും, വിചാരങ്ങളും ഒന്നിലേക്ക് തന്നെ ചേരുമ്പോള്‍ ഓരോരുതതുടെയും ഉള്ളിലുള്ള ഒരു ഊര്ജസ്രോതസ്സ് തരംഗ രൂപത്തില്‍ വിഗ്രഹത്തില്‍ വലയം ചെയ്യുന്നു. ആ തേജസ്സു ( Positive Energy) എല്ലായിടതെക്കും വ്യാപിക്കുന്നു. കൊടിമരവും ഈ ചൈതന്യത്തെ ആ ഗ്രാമത്തില്‍ മൊത്തം വ്യപരിക്കാന്‍ സഹായിക്കുന്ന ഒരു ഉപാധിയാണ്. അതുകൊണ്ട് തന്നെയാണ് ഇവ രണ്ടും തിളങ്ങുന്ന ലോഹങ്ങളെ കൊണ്ട് തീര്‍ക്കുന്നത്.
പറഞ്ഞു വന്നത് യക്ഷിയായാലും കാളിയായാലും ഒരു പരാശക്തി സങ്കല്‍പം കന്യകയായ ഭഗവതി രൂപത്തില്‍ കൊടുത്തിട്ടുണ്ട്. അവിടെ വന്നു ദേവിയെ കാണുന്ന മനസ്സുകളുടെ വിശ്വാസത്തിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും ആവില്ല... പരിഭവവും സങ്കടങ്ങളും ദുഖങ്ങളും തുറന്നു പറയാന്‍ ഒരു അമ്മ ഒരു ആശ്രയം.. അതാണ് ആയിരത്തോളം വര്‍ഷം പഴമയുള്ള ക്ഷേത്രവും പൂര്‍വികര്‍ പറഞ്ഞു മനസ്സില്‍ രൂഡമൂലമായ വിശ്വാസവും. ഭക്തിയുള്ളവരുടെ യുക്തിയല്ല ഭക്തിയില്ലത്തവരുടെ യുക്തി.
സജിയെ പോലെയുള്ളവര്‍ നീലംപേരൂരില്‍ ഉള്ളപ്പോള്‍ ഞാന്‍ എഴുതിയതെല്ലാം സാഹസം തന്നെയാണ് .. വളരെ നന്നായി പഠിച്ചും ചിന്തിച്ചും എഴുതിയ കാര്യങ്ങള്‍ എനിക്കും മറ്റു വായനക്കാര്‍ക്കും ഉപകരമായിട്ടുണ്ട് ..
ചരിത്രകാര്യങ്ങളില്‍ പല പഠനങ്ങളും പലവിധമാണ് .. ആദിമ ദ്രാവിഡരുടെ ദൈവം ശിവന്‍ തന്നെയാണ് ..സിന്ധുനദീതീരത്തു നിന്ന് ശിവലിംഗം കിട്ടിയിട്ടുണ്ട് ..പക്ഷെ ആദ്യ കാലകേരളത്തില്‍ കൂടുതല്‍ കാളി കാവുകളായിരുന്നു എന്ന് വായിച്ചിട്ടുണ്ട് .. ശൈവം തമിഴ്നാട് ഭാഗത്ത് കൂടുതല്‍ പ്രചരിച്ചു .. ഇവിടെയും ശിവ ക്ഷേത്രങ്ങള്‍ പ്രാചീനമാണ് .. അതില്‍ ഒന്നാവാം നീലംപേരൂരിലേത് .. പടയണിയുടെ ആത്മാവും ചടങ്ങുകളും നന്നായി അറിയുന്ന സജിയുടെ മറ്റു നിഗമനങ്ങള്‍ വിലയിരുത്താന്‍ ഞാന്‍ യോഗ്യനല്ല ... ബുദ്ധമത സ്വാധിനം കൂടുതല്‍ മധ്യകേരളത്തില്‍ തന്നെയാണ് .. ഉത്സവങ്ങള്‍ ,ആറാട്ട് തുടങ്ങി പലതും ബുദ്ധമതക്കാരാണ് പഠിപ്പിച്ചത് .. പക്ഷെ പടയണിയും അവരുടെ സംഭാവനയാണ് എന്ന് തോന്നിയില്ല ..യക്ഷി സങ്കല്പം , സോമരസം തുടങ്ങിയ കാര്യങ്ങളില്‍ എന്‍റെ നിഗമനങ്ങള്‍ വേറെയാണ് .. പെരുമാള്‍ വന്നപ്പോള്‍ പോറ്റിമാര്‍ ചങ്ങനാശ്ശേരിക്കു ഓടി പോയി എന്ന കഥയെ പറ്റി അറിയാന്‍ ആഗ്രഹമുണ്ട് .. അഗ്നിയെപറ്റി എഴുതിയതും സമ്മതിച്ചു .. പക്ഷെ പ്രതിഷ്ഠയും സോപനവും എല്ലാം തന്ത്രത്തിന്‍റെ ഭാഗമല്ലേ . ബുദ്ധമതക്കാര്‍ തന്ത്രം ഉള്‍ക്കൊണ്ടവരാണ് .. തിബത്തില്‍ എല്ലാം തന്ത്രം തന്നെയാണ് .... ചരിത്ര പഠനങ്ങള്‍ പുതിയത് വരുന്നുണ്ട് .. പെരിയപുരാണം മലയാളം അവതാരികയില്‍ മേലന്ഗത്ത് എഴുതിയത് വായിച്ചാല്‍ നമ്മള്‍ പറയുന്നത് പലതും മാറ്റേണ്ടി വരും ..എന്തായാലും നീലംപെരൂര്കാര് പടയണിയെപറ്റി പറയുന്നപോലെ എനിക്ക് പറ്റുമോ/? എന്റേത് വഴിപോക്കന്‍റെ തോന്നലുകളാണ് ..എന്‍റെ സാഹസം ക്ഷമിക്കണം ..സജി കൂടുതല്‍ എഴുതണം ..അഭിനന്ദനങ്ങള്‍
Healthy debates are always good for attaining good knowledge. I felt this topic was one of the best and Mr.Dinamani,Mr.Sreekumar and Mr.Sajith are outstanding at their point of view.
I think all of you should write again and debate a bit for the betterment of our site.
congratulations to you all
ഇവിടെ സജിത്ത് പറഞ്ഞത് അസംബന്ധം ആണ്. സിംഹം വാഹനം ആയ പരാശക്തി - ശിവന്‍, വിഷ്ണു, ബ്രഹ്മാവ് ഉള്‍പ്പെടെ മുപ്പത്തി മുക്കോടി ദേവകളും പൂജിക്കുന്ന ആ ശക്തിയെ യക്ഷിയായി ചിത്രീകരിച്ചത്. നീലംപേരൂര്‍ സ്വദേശികള്‍ തന്നെ ഇങ്ങനെ പറയണോ? സ്വാത്വിക ഭാവം ആണ്. ഏതോ കലാകാരന്‍ ആ രൂപത്തില്‍ യക്ഷിയെ വരച്ചുവെന്നു വച്ച് ആ സങ്കല്പവും ആ പ്രതിഷ്ഠയും യക്ഷി ആകുമോ? പൂരം പടയണിയിലെ അവസാന ദിവസം ഈ സിംഹ വാഹനത്തെ അല്ലെ എഴുന്നെള്ളിക്കുന്നത്? അല്ലാതെ യക്ഷിയുടെ വാഹനം ഒന്നുമല്ലല്ലോ അല്ലെ? അസംബന്ധങ്ങള്‍ പറയുന്നതിന് മുമ്പ് ആലോചിക്കുക.
പടയനികല്‍ക്കെല്ലാം തന്നെ പൊതുവായ ഒരു രൂപം ഉണ്ട്.സിംഹം പടയനിയിലെ ഒരു കോലം അല്ല, ശ്രീ കടമ്മനിട്ട വാസുദേവന്‍ പിള്ളയുടെ "പടേനി" എന്ന പുസ്തകത്തില്‍ വ്യക്തമായി പടയണിയെ പറ്റി പ്രദിപാദിച്ചിട്ടുണ്ട് .അദ്ധേഹത്തിന്റെ അഭിപ്രായത്തില്‍ നീലംപെരൂരിലെ സിംഹം "വേതാളം" ആണ്.വേതാളം പടയനിയിലെ ഒരു മുഖ്യ കോലം ആണ്.മുന്‍പ് നീലംപെരൂരിലും വരച്ചിരുന്നത് വേതാളത്തിന്റെ മുഖം ആണ്.കരി ചുണ്ണാമ്പു,ചെങ്ങല്ല് ഇവയുടെ നിറം പാളയില്‍ വരചെടുതാണ് മുഖം ഉണ്ടാക്കിയിരുന്നത്.വളരെ അടുത്ത കാലത്താണ് യിതു മാറി പാളയില്‍ എണ്ണ ചായം ഉപയോഗിച്ച് വരയ്ക്കാന്‍ തുടങ്ങിയത്.ഇപ്പോള്‍ സിംഹത്തിന്റെ ചിത്രം നോക്കി വരയ്ക്കുകയാണ് ചെയ്യുന്നത്. സിംഹവും വേതാളവും (വ്യാളി) വളരെ സാമ്യമുള്ള രൂപങ്ങള്‍ ആണ്.യേത് ക്ഷേത്രത്തില്‍ ചെന്നാലും വേതാള രൂപം കാണാന്‍ സാധിക്കും. ദേവീവാഹനമായല്ല യിവിടെ എഴുന്നള്ളിക്കുന്നത്.സിംഹത്തിനെ തന്നെ പലരും "നരസിംഹം" എന്നും പറയാറുണ്ട്,അപ്പോള്‍ അതും വാഹനമാണോ?
ഇവിടെ മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രം തന്നെ "യക്ഷി"യുടെ ചുവര്‍ ചിത്രമാണ്.
ഇതൊരു അമ്മദൈവം സങ്ങല്‍പ്പം ആണ്.സങ്ങല്‍പ്പമാനെല്ലാം, ആര്‍ക്കും യേത് രൂപത്തിലും പരശക്തിയെ ദര്‍ശിക്കാം.
മുപ്പത്തിമുക്കോടി ദേവകളും ഈ ദൈവങ്ങളും മനുഷ്യ സൃഷ്ടി അല്ലെ,സകല ചരാചരങ്ങളിലും ഉള്ള ആ ശക്തി മറ്റു ജീവികള്‍ക്കും സ്വന്തമല്ലേ ,അവരും ഇതേ രൂപത്തില്‍ തന്നെയാണോ ആ ശക്തിയെ കാണുന്നത്?.അതോ അവരും മൂലമന്ത്രം ജപിചാണോ തിരിച്ചറിയുന്നത്. ജീവിച്ചിരിക്കുന്ന ദൈവങ്ങളുടെ കാലമാനിന്നു,അവര്‍ക്കും അനുയായികളും ഭക്ത ശിരോമനികളും ഉണ്ട്,നാളെ ഇവര്‍ക്കും ക്ഷേത്രങ്ങളും മൂലമാന്ത്രങ്ങളും വരാം വിശ്വാസം ഓരോരുത്തരുടെയും ഉള്ളിലാനുള്ളത്.യുക്തിപരമായി ചിന്തിക്കണമെന്ന് മാത്രം.
Dear Shri sajith,
Congratulations. Honest way of looking into any subject is appreciable. Excellent.
The lovely life of the globe is meticulously moulded with the dubious belief and blind act of good brains. You are a great relief to it. Keep it up
സജിത്തിന്‍റെ ചിന്തകള്‍ നേരായ വഴിയില്‍ വരുന്നതില്‍ വളരെ സന്തോഷം. ഒരു പരാശക്തിയാല്‍ നിയന്ത്രിതമാണ് ഈ ലോകം എന്ന് സമ്മതിച്ചല്ലോ. അത് തന്നെ വലിയ കാര്യം. ഞാനും അത് തന്നെ പറഞ്ഞുള്ളൂ. പൂരം നാളില്‍ ഉച്ചപൂജക്ക് നീലമ്പേരൂര്‍ ക്ഷേത്രത്തില്‍ പലപ്പോഴും വന്നിട്ടുണ്ട്. അന്ന് ഭഗവതിയെ ദര്‍ശിച്ചു ആ ചൈതന്യം ഉള്‍ക്കൊണ്ടിട്ടുമുണ്ട്. സജിത്ത് പൂരം നാളിലെ പണിത്തിരക്കില്‍ അല്പം മിനക്കെട്ടിട്ടാണെങ്കിലും ഒരു ദിവസം ആ ഭഗവതിയെ ഒന്ന് കാണുക. ഒന്ന് ദര്‍ശിക്കുക. അമ്മ സങ്കല്പത്തില്‍ തന്നെ...കാണുക. . സ്ത്രീകള്‍ എല്ലാം അമ്മ സങ്കല്‍പം തന്നെ . പക്ഷെ പേടിപ്പെടുത്തുന്ന യക്ഷി സങ്കല്പവും ആശ്രയം തരുന്ന അമ്മ സങ്കല്പവും രണ്ടും രണ്ടാണെന്ന് ഇനിയെങ്കിലും തിരിച്ചറിയുക. പിടിച്ച വള്ളിയില്‍ തൂങ്ങി നില്‍ക്കാതെ കാര്യങ്ങളെ ചിന്തിച്ചു മനസ്സിലാക്കാന്‍ ശ്രമിച്ചതില്‍ അഭിനന്ദനം.
ലോകത്തിലെ ഏറ്റവും വലിയ യുക്തിവാദി ആരെന്നു ചോദിച്ചാല്‍ നിസ്സംശയം പറയാം അത് ഈശ്വര ഭക്തന്‍ ആണെന്ന്. കാരണം കല്ലില്‍ അല്ലെങ്കില്‍ ലോഹത്തില്‍ പ്രതിഷ്ടിച്ചിരിക്കുന്ന ഭഗവതിയെ അല്ലെങ്കില്‍ ഈശ്വരനെ കാണുമ്പോ സ്വന്തം യുക്തിബോധം വളര്‍ന്നു കല്ലും ലോഹമായ മനസ്സുകള്‍ ഉരുകി നൈര്‍മല്യം പ്രാപിച്ചു സ്വന്തം അകകണ്ണ് തെളിഞ്ഞു ഉള്ളിലുള്ള ഈശ്വര ചൈതന്യത്തെ ദര്‍ശിക്കുന്നു. ഭാരതീയ രീതികളും സങ്കല്പവും എല്ലാം അത് തന്നെ. ഭാരതീയര്‍ ഉള്ളിലുള്ള ദൈവത്തെ കണ്ടെത്താന്‍ പല മാര്‍ഗങ്ങള്‍ ഉപദേശിച്ചു. അതിലൊന്ന് മാത്രം ക്ഷേത്ര ദര്‍ശനം. ശ്രീനാരായണഗുരു അതിനെ ലളിതവല്ക്കരിച്ചു കണ്ണാടി പ്രതിഷ്ഠ നടത്തിയ മഹാനാണ്.
തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഗുരുവിനെ ദൈവമായി കാണുന്നതില്‍ ഒരു തെറ്റുമില്ല. കാരണം ഭാരത സങ്കല്‍പം മാതൃ ദേവോ ഭവ, പിതൃ ദേവോ ഭവ, ആചാര്യ ദേവോ ഭവ എന്നാണ്. അതിപ്പോ നിരീശ്വരവാദികള്‍ക്കും ഒരു ദൈവം കാണും. ആള്‍ രൂപത്തില്‍. തനിക്ക് മുമ്പേ നടന്നവര്‍. തൂണിലും തുരുമ്പിലും ദൈവത്തെ ദര്‍ശിച്ച ഭാരതീയരെ ദൈവ ചിന്തകള്‍ പഠിപ്പിക്കാന്‍ നമ്മളാരു?
കൃഷ്ണന്‍ ഉണ്ണി,
സജിത്ത് യക്ഷിയെ കുറിച്ച് ഇവിടെ പറഞ്ഞത് വേറെ അര്‍ത്ഥത്തില്‍ ഒന്നുമല്ല. നീലമ്പേരൂര്‍ പടയണിയില്‍ ചെറുപ്പക്കാരുടെ നിരയില്‍ ഉജ്ജ്വലമായി പണികള്‍ അറിയാവുന്ന പടയണിയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു അറിയപ്പെടുന്ന കലാകാരന്‍ ആണ് സജിത്ത്. ചെറുപ്പം മുതല്‍ ചിത്ര രചനയില്‍ താല്‍പര്യവും അറിവും ഉള്ള സജിത് പടയണി നിറങ്ങളെ കുറിച്ച് ഒരു നല്ല ലേഖനം ഇവിടെ എഴുതിയിട്ടുമുണ്ട്. സജിത്ത് ദേവീ ഭക്തന്‍ തന്നെ. പടയണി പണികള്‍ ആല്‍മസമര്‍പ്പണത്തോടെ ചെയ്യുന്ന പടയണി ടീമിന്റെ ഒരു അംഗം.
പ്രിയപ്പെട്ട കൃഷ്ണനുണ്ണി, താങ്ങള്‍ക്ക് എത്രയായിട്ടും യക്ഷി എങ്ങിനെ ഉണ്ടയിയെന്നും എന്താണെന്നും മനസിലാക്കാന്‍ കഴിയാത്തത് കഷ്ടം തന്നെ.പിടിച്ച വള്ളിയില്‍ തൂങ്ങി നില്‍ക്കുന്നത് താങ്ങള്‍ തന്നെയാണ്.കാര്യങ്ങള്‍ മനസിലാക്കിയിട്ടു തന്നെയാണ് എഴുതിയത്.പേടിപ്പെടുത്തുന്ന രൂപത്തില്‍ ആണോ താങ്ങള്‍ ഇവിടെയുള്ള ചുവര്‍ ചിത്രത്തില്‍ കാണുന്നത്.
സ്ത്രീകള്‍ എല്ലാം തന്നെ അമ്മ സങ്കല്‍പം ആണെങ്കില്‍ എന്തിനു യെക്ഷിയെ പേടിക്കണം?അമ്മയായി കാണുന്നതില്‍ എന്താണ് തെറ്റ്.
യുക്തിവാദം ഹിന്ദു സംസ്കാരത്തിന്റെ ഭാഗമാണ്, യുക്തിവാദതിലൂടെ ദൈവത്തെ കണ്ടെത്താനാണ് പറഞ്ഞിരിക്കുന്നത് അല്ലാതെ അന്ധമായി വിശ്വസിക്കാന്‍ അല്ല.
Post a Comment