15 July, 2010

ബാല്യകാല സ്മരണകളിലൂടെ ( രണ്ടാം ഭാഗം )


ലേഖ, പൂന്തോട്ടം, നീലംപേരൂര്‍ 
ആദ്യഭാഗം ഇവിടെ ക്ലിക്ക് ചെയ്തു വായിക്കുമല്ലോ ...

വീണ്ടും നാലു നാള്‍ കഴിഞ്ഞു പ്ലാവില നിര്‍ത്തിന് മൈതാനത്ത് എത്തുകയായി. അന്ന് പ്ലാവില കോലങ്ങള്‍ ആണ്. കുടവയറന്‍ ആയ ഭീമനും, ഹനുമാനും, മീനും, ആനയും ഒക്കെ പ്ലാവിലയില്‍ തീര്‍ട്ടുണ്ടാകും. പ്ലാവില നിര്‍ത്തിന്‍റെ ഏറ്റവും ആകര്‍ഷണീയമായ ഭാഗം ആനയുടെ ഓട്ടവും, അതിനെ പുറകോട്ടു അടിച്ച് ഓടിയ്ക്കുന്നതും ആണ്. ആന വളരെ ശക്തിയോടെ വളരെ വേഗത്തില്‍ ദേവിയുടെ നടയിലേയ്ക്ക് കുതിയ്ക്കുന്നു. എന്നാല്‍ ഗോപുര വാതില്‍ക്കല്‍ വച്ചു ദിവാകരമ്മാവന്‍ ആനയെ അടിച്ചു പുറകോട്ടോടിയ്ക്കുന്നു. ഞാന്‍ വളരെയേറെ ഇഷ്ടപ്പെട്ടിരുന്ന ഒരു രംഗം ആണിത്.


പ്ലാവില നിര്‍ത്ത്  കഴിയുന്നതോടെ പൂരം മുറുകുകയായി. മൈതാനത് ഇരിയ്ക്കുന്ന വലിയ അന്നങ്ങളും, യക്ഷി, ഭീമന്‍ , രാവണന്‍ തുടങ്ങിയ കോലങ്ങളും ഒക്കെ കച്ചിയിട്ടു വരിഞ്ഞിട്ടുണ്ടാകും. വാസു പണിക്കന്‍ പണിത പുത്തന്‍ അന്നങ്ങളും വാഴക്കച്ചി ഇട്ടു വരിഞ്ഞു കഴിഞ്ഞിരിയ്ക്കുന്നു. ഇതെല്ലം കണ്ടു രസിച്ചു നടക്കുമ്പോഴായിരിയ്ക്കും കാത്തമ്മയുടെ വിളി വരുന്നത്. ഓലമടല്‍ നാലഞ്ചെണ്ണം  ഉണ്ട്. എല്ലാവര്‍ക്കും കൂടിയിരുന്നു ചീകാം. എങ്കിലേ പൂവാണി അമ്പലത്തിലേക്ക് സമയത്ത് കൊടുക്കാന്‍ പറ്റൂ. നാലഞ്ചു ഓല മടല്‍ വീതം എല്ലാ വീടുകളിലേയ്ക്കും അമ്പലത്തില്‍ നിന്ന്  എല്പ്പിയ്ക്കും. ഓലചീകി അമ്പലത്തില്‍ എല്പ്പിയ്ക്കണം. ഇവ ഈര്‍ക്കിലുകള്‍ അല്ല. പിന്നെയോ?? ഇലയാണിയും, പൂവാണിയും ആണ് നീലംപേരൂര്‍കാര്‍ക്ക്. എന്തായാലും ഓല മുഴുവന്‍ ചീകി തീരുന്നതുവരെ വെപ്രാളമാണ് കാത്തമ്മയ്ക്ക്. അത്യന്തം ഉത്തരവാദിത്വവും, ഭക്തിയുമാണ് വാക്കുകളില്‍. ഇലയാണിയും, പൂവാണിയും, ഒരു കുട്ട ചെത്തിപ്പൂവും മകത്തിന്‍റെ  അന്ന് അമ്പലത്തില്‍ എല്പ്പിയ്ക്കണം, എങ്കിലേ വല്യന്നങ്ങള്‍ക്കും, കോലങ്ങള്‍ക്കുമുള്ള നിറ പണിക്കു ആവശ്യമായ ചിറമ്പ് കുത്താന്‍ സാധിയ്ക്കൂ. ചേട്ടന്‍ കൂട്ടുകാരോടൊപ്പം ചെന്ന് അയല്‍ നാടുകളില്‍ നിന്നും പൂവ്  ശേഖരിച്ചു കൊണ്ടുവരും. എത്ര ഉത്സാഹത്തോടെ ആണെന്നോ ആണ്‍കുട്ടികള്‍ പൂവ് ശേഖരിക്കാന്‍ പോകുന്നത്.

മകം പടയണിയുടെ ദിവസം ചെത്തിപ്പൂവും, പൂവാണിയും ഒക്കെ അമ്പലത്തില്‍ എത്തിയ്ക്കുന്നു. അന്ന് പകല്‍ വേലയന്നങ്ങളും, അമ്പലക്കോട്ടയും കാവല്‍ പിശാശും ഒക്കെ അമ്പല മൈതാനത്ത്  അണിഞ്ഞൊരുങ്ങും. വാഴപ്പോള കൊണ്ട് അമ്പലത്തിന്‍റെ   മാതൃകയില്‍ ഉണ്ടാക്കുന്ന അമ്പലക്കോട്ടയ്ക്ക് ചുറ്റും ആയിരിയ്ക്കും കുട്ടികളുടെ കൂട്ടം. തൂവെള്ള നിറത്തിലുള്ള വാഴപ്പോളകള്‍ ഈര്‍ക്കില്‍ കൊണ്ട് അടുക്കി കുത്തും. അതിനു മുകളില്‍ ചെത്തി പൂവ് കൊണ്ടുള്ള അലങ്കാരം ഉണ്ട്. കുരുത്തോല കൊണ്ട് താഴിക കുടവും തീര്‍ക്കും. നാലു വശവും കുരുത്തോലകള്‍ കൊണ്ട് അലങ്കരിച്ചുകൂടി കഴിയുന്നതോടെ ഒരു ക്ഷേത്ര മുറ്റത്തു നില്‍ക്കുകയാണ് എന്നെ തോന്നൂ. വേലയന്നങ്ങള്‍ പണിയുന്നവര്‍ക്ക് ആണ് അത് തുള്ളിക്കുവാന്‍ അവകാശം. അതുകൊണ്ട് അത് പണിയുന്നിടത്ത് ‌ നല്ല തിക്കും, തിരക്കും ഉണ്ടാകും. താമരയില, ചെത്തിപ്പൂവ് , വാഴപ്പോള എന്നിവ ഉപയോഗിച്ചാണ് അന്നം ഒരുക്കുന്നത്. പണിയുന്നവര്‍ക്ക് ഇലയും പൂവും, ഒക്കെ എടുത്തു കൊടുത്തുകൊണ്ട് ഞങ്ങള്‍ കുട്ടികള്‍ മൈതാനത്ത്  ആകെ ഓടി നടക്കും.

രാത്രിയില്‍ പടയണി ഉണ്ട്. എല്ലാവരും പടയണി തുടങ്ങും മുന്‍പേ എത്തി സ്ഥലം പിടിയ്ക്കും. പതിവുപോലെ കുടംപൂജ കളി, തോത്താ കളി എന്നിവ ഉണ്ടാകും. അതിനു ശേഷം ആണ് വേലകളി. താ തീ തകോ ,തെയ്,തെയ്  തകോ ...............എന്ന താളത്തില്‍ ആണ്  വേലകളിയുടെ ചുവടു വയ്പ്പ്. കൂവയില കൊണ്ട് ആള്‍ രൂപം ഉണ്ടാക്കും. ഇത് ഓല മടലില്‍ വച്ചു കെട്ടിയിരിയ്ക്കും. ചെണ്ടയില്‍ താ തീ തകോ എന്ന താളം ഉയരുമ്പോള്‍ അതിനനുസരിച്ച് ഓലമടല്‍ ചലിപ്പിയ്ക്കും. വേലയന്നങ്ങള്‍ അകമ്പടിയായി ഉണ്ടാകും. മന്ദഗതിയില്‍ തുടങ്ങുന്ന താളം മുറുകുകയും, വല്യന്നം വന്നെട ...,താളതിലെയ്ക്ക് മാറുകയും ചെയ്യുന്നു. കയ്യാട്ടി കോലവും, കാവല്‍ പിശാശും ഈ സമയം രംഗത്തിറങ്ങും. കുട്ടികളായ ഞങ്ങളെ ഏറെ ആകര്‍ഷിച്ചിരുന്നതായിരുന്നു കയ്യാട്ടികൊലം. ചെറിയ തലയും ശോഷിച്ച ഉടലും ഉള്ള കയ്യാട്ടി കോലത്തിനു വലിയൊരു കുടവയര്‍ കാണും. നീണ്ടു ശോഷിച്ച കയ്യുകള്‍ ചെണ്ടയുടെ താളത്തിനൊത്ത് ചലിപ്പിയ്ക്കുമ്പോള്‍  കണ്ടു നില്‍ക്കുന്നവരില്‍ അത് ചിരി ഉണര്‍ത്തും .

മകം പടയണി കഴിഞ്ഞു വീട്ടിലേയ്ക്ക് പോകുമ്പോള്‍ വലിയ ഉത്സാഹം ആണ്. കാരണം പിറ്റേന്ന് പൂരം അല്ലെ. അന്ന് സ്കൂളില്‍ പോവേണ്ട. പിന്നെ ധാരാളം ആളുകള്‍ അമ്പലത്തില്‍ വരും. വീട്ടില്‍ വിരുന്നുകാര്‍ കാണും. ആകെ സന്തോഷകരമായ ദിവസം.
(തുടരും..)

3 comments:

നീലംപേരൂര്‍ പടയണി ടീം said...

ലേഖയുടെ ലേഖനം മനസ്സില്‍ ബാല്യകാലത്തിലെ പടയണി ഓര്‍മ്മകള്‍ ഓടിയെത്താന്‍ സഹായിച്ചു... വളരെ അഭിനന്ദനങ്ങള്‍ ........

Vinith, Mangalath said...

Super article Lekha Chechi...

Regds,

Anonymous said...

മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന ലേഖനം

sudhi

Related Posts with Thumbnails
Share |