19 July, 2010

ബാല്യകാല സ്മരണകളിലൂടെ (മൂന്നാം ഭാഗം )

ലേഖ, പൂന്തോട്ടം, നീലംപേരൂര്‍
ഒന്നും രണ്ടും ഭാഗം വായിക്കുമല്ലോ .................

പൂരത്തിന് രാവിലെ തന്നെ അമ്പലത്തില്‍ പോകും. വല്യന്നങ്ങളും, കോലങ്ങളും ഒക്കെ അതിരാവിലെ തന്നെ താമരയില കുത്തി ഒരുങ്ങുന്നുണ്ടാവും. നിറപണി എന്നാണ് ഇവയെ അലങ്കരിക്കുന്നതിന്‌ പറയുന്ന പേര്. മൈതാനത്ത് നീലംപേരൂരില്‍ ഉള്ള പുരുഷന്മാരും, കുട്ടികളും ഉണ്ടാകും. ആകെ ബഹളമാണ്. താമര ഇലയുടെയും, വാഴപ്പോളയുടെയും   ഗന്ധം വായുവിലങ്ങനെ നിറഞ്ഞു നില്‍ക്കും.
വല്യന്നവും, അഞ്ചേകാലുമൊക്കെ ആലിഞ്ചുവട്ടില്‍ ആണ്  സ്ഥാനം പിടിച്ചിരിയ്ക്കുന്നത്. തൊട്ടടുത്തായി പോയ്യാന ഒരുങ്ങുന്നുണ്ടാവും. വാഴക്കച്ചിയിട്ടു വരിഞ്ഞ ആനയുടെ മുകളില്‍ കൂടി കറുത്ത ചാക്കിട്ടു പൊതിഞ്ഞു കഴിഞ്ഞാല്‍ ജീവനുള്ള ആനകള്‍ പോലും മാറി  നില്‍ക്കും. എന്തൊരു തലയെടുപ്പാണ് അവനു. ഭീമസേനന്‍ ,യക്ഷി, രാവണന്‍ തുടങ്ങിയവര്‍ മൈതാനത്തിന്റെ പല ഭാഗങ്ങളില്‍ ആയി ഒരുങ്ങിക്കൊണ്ടിരിയ്ക്കുന്നു.
ഓരോന്നും കണ്ടു നടക്കുന്നതിനിടെ അറിയിപ്പ് വരും. ഉച്ചപ്പൂജ സമയം ആയിരിയ്ക്കുന്നു. വീട്ടില്‍ നിന്നും വരുന്ന അമ്മയോടും, പേരമ്മയോടും ഒപ്പം കൈപിടിച്ച് അമ്പലത്തിനകത്ത് കയറും. ധാരാളം ആളുകള്‍ അമ്പലത്തിനുള്ളില്‍ കാണും.  ഞങ്ങള്‍ക്ക് അറിവോ, പരിചയമോ ഇല്ലാത്തവര്‍. എല്ലാവരും  എത്തിയിരിയ്ക്കുന്നത് ഉച്ചപ്പൂജ തൊഴാനാണ്. ദേവിയുടെ പിറന്നാള്‍ ദിനമല്ലേ. സര്‍വാഭരണ വിഭൂഷിതയായി പ്രസന്ന വദനയായി ഇരിയ്ക്കുന്ന ദേവി തന്‍റെ അടുത്ത് വരുന്ന എല്ലാ ഭക്ത ജനങ്ങളെയും അനുഗ്രഹിയ്ക്കും. എല്ലാവരുടെയും ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കും. ഞങ്ങള്‍ക്ക് അന്ന് ഈ വക കാര്യങ്ങള്‍ ഒന്നും അറിഞ്ഞു കൂടാ. മുതിര്‍ന്നവരോടൊപ്പം വരുന്നു, തൊഴുന്നു, തിരിച്ചു പോകുന്നു. അത്ര തന്നെ.
പക്ഷെ, അന്ന് ഉച്ചപ്പൂജ കഴിഞ്ഞു തിരികെ വീട്ടില്‍ എത്തണമെങ്കില്‍ കുറെ സമയം എടുക്കും. കാരണം എന്താണെന്നോ ?? മുതിര്‍ന്നവരൊക്കെ ബന്ധുക്കളോടും, പരിചയക്കാരോടും ഒക്കെ കുശലാന്വേഷണം നടത്തുന്ന തിരക്കില്‍ ആയിരിയ്ക്കും. വളരെ നാള്‍ കൂടി കാണുന്നതല്ലേ. വളരെ അധികം വിശേഷങ്ങള്‍ തിരക്കാന്‍ കാണും. നാട്ടില്‍ നിന്നും വിവാഹം കഴിച്ചു പോയവര്‍, മറു നാടുകളില്‍ ജോലിയ്ക്ക് പോയവര്‍ നീലമ്പേരൂരിന്‍റെ അടുത്ത ഗ്രാമങ്ങളില്‍  ഉള്ളവര്‍ ഒക്കെ എത്തിയിട്ടുണ്ടാവും. ഞങ്ങള്‍ കുട്ടികളെ പോലും മറന്നാണ് മുതിര്‍ന്നവര്‍ സംസാരിയ്ക്കുന്നത് . ചിലപ്പോള്‍ ഉച്ചയൂണിനു ഇവരില്‍ ആരെങ്കിലും ഒക്കെ വീട്ടില്‍ കാണും. കുറച്ചു അതിഥികള്‍ക്ക് വേണ്ടിയുള്ള ഭക്ഷണം നീലംപെരൂരിലെ ഓരോ വീട്ടിലും പൂരം നാള്‍ കരുതിയിട്ടുണ്ടാകും. അന്ന് വാഹന സൗകര്യം കുറവല്ലേ. ആര്‍ക്കും സ്വന്തമായി വാഹനം ഒട്ടു ഇല്ല താനും.അപ്പോള്‍ ബന്ധു വീടുകളിലോ, പരിചയമുള്ള വീടുകളിലോ ഭക്ഷണത്തിന് കൂടുകയേ നിവൃത്തിയുള്ളൂ. പക്ഷെ നിറഞ്ഞ സന്തോഷത്തോടെയാണ് ഈ അതിഥികളെ വീട്ടുകാര്‍ സല്‍ക്കരിച്ചിരുന്നത്. കാരണം ദേവിയുടെ പുറന്നാള്‍ ആഘോഷിയ്ക്കാന്‍ എത്തുന്നവര്‍ ആണ് ഇവര്‍. നീലംപേരൂര്കാരോടൊപ്പം സന്തോഷം പങ്കു വയ്ക്കുവാന്‍ എത്തുന്ന ഈ അതിഥികള്‍ ഈ നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. അന്നേ ദിവസം അമ്മയെയും, പേരമ്മയെയും ഒക്കെ കാണാന്‍ എത്ര പേരാണെന്നോ വീട്ടില്‍ വരുന്നത്.
ഉച്ച കഴിയുന്നതോടെ പൂരം പടയണിയുടെ ആവേശം ആയി. എങ്ങും പുത്തന്‍ അന്നങ്ങള്‍ അണിഞ്ഞോരുങ്ങുകയാണ്. അന്ന് പുത്തന്‍ അന്നങ്ങള്‍ വിരലില്‍ എണ്ണാന്‍ മാത്രമേ കാണൂ. ഓരോ പുത്തന്‍ അന്നക്കാരും തങ്ങളുടെ അന്നം ഏറ്റവും ഭംഗിയായി ഒരുക്കാന്‍ മത്സരിയ്ക്കുകയാണ്. സന്ധ്യ ആകുമ്പോള്‍ തന്നെ പുത്തന്‍ അന്നങ്ങളുടെ പണി പൂര്‍ത്തിയായി കഴിഞ്ഞിരിയ്ക്കും. ദീപാരാധനയ്ക്കു മുന്‍പ് ഒരു വെടിക്കെട്ട്‌ കേള്‍ക്കും. അപ്പോള്‍ കാത്തമ്മ പറയും വല്യന്നതിനു ചുണ്ടും, പൂവും കേറ്റി. അതിന്റെ വെടിക്കെട്ടാണീ കേള്‍ക്കുന്നത്. പടയണി പറമ്പിലെ പണിയെല്ലാം ഒതുങ്ങിക്കഴിഞ്ഞിട്ടുണ്ടാകും. വല്യന്നങ്ങളും, കോലങ്ങളും, ആനയും എല്ലാം പടയണിക്കായി ഒരുങ്ങിക്കഴിഞ്ഞു.  
(തുടരും)

3 comments:

നീലംപേരൂര്‍ പടയണി ടീം said...

നീലമ്പേരൂര്‍ പൂരം പടയണി നേരിട്ട് കാണുന്ന പ്രതീതിയാണ് ലേഖയുടെ ലേഖനം വായിച്ചാല്‍ ഉണ്ടാകുന്നത്. അത്രയ്ക്ക് ലളിതവും മനോഹരവുമാണ് വരികള്‍ . ഈ ലേഖനം മലയാളം യുനികോട് ഫോണ്ടില്‍ ടൈപ് ചെയ്തു തന്ന ലേഖയുടെ കസിനും നീലമ്പേരൂര്‍ സ്വദേശിയും കുറിച്ച് ഗവണ്മെന്റ് സ്കൂള്‍ അധ്യാപികയുമായ ഗീതയ്ക്കും പടയണി ടീമിന്റെ വക അഭിനന്ദനങ്ങള്‍ .

Rajanish said...

Lekha chechi doing an awsome job.. No wonder why chechi become a teacher. Looking forward for your up coming pooram stories.

sreedharankutti said...

The flow of writing is outstanding and the ability of expressing it with ease in the readers heart is obviously a great skill. congratulations
sreedharan kutty Neelamperoor

Related Posts with Thumbnails
Share |