ലേഖകന്‍: സജിത്, നീലംപേരൂര്‍
ചിങ്ങം മുതല്‍ നാടിനും നാട്ടാര്‍ക്കും ആഘോഷതിമിര്‍പ്പിന്‍റെ നാളുകളാണ്. ഓണത്തിന്‍റെ ആഘോഷങ്ങള്‍ തീരുന്നതിനു മുന്‍പേ പടയണി ആരംഭിക്കുകയായി. 16 ദിവസങ്ങള്‍ പിന്നീടു വല്യന്നത്തിന്‍റെ പുറകെയാണ്. അവിട്ടത്തിന്‍റെ അന്ന് ചൂട്ടിടില്‍, പിന്നെ വളരെ സന്തോഷമാണ് ഞങ്ങള്‍ കുട്ടികള്‍ക്ക്. പിറ്റേദിവസം ഓലവെട്ടാന്‍ മുതിര്‍ന്നവര്‍ പോകും, വള്ളത്തിലാണ് പോകുന്നത്, പടിഞ്ഞാറന്‍ ചിറകളില്‍ നിന്നും ഓലയും ആയി വൈകുന്നേരം തിരിച്ചെത്തും .പടയണിക്കാവശ്യമുള്ള ചൂട്ട് നിര്‍മ്മിക്കാന്‍ വേണ്ടിയാണീ ഓലകള്‍. ഓലമടലുകള്‍ അമ്പലത്തിന്‍റെ മൈതാനത്തു നിരത്താന്‍ ഞങ്ങളും കൂടും. മതിലിന്‍റെ സൈഡില്‍ നിറയെ മടലുകള്‍ കുത്തിചാരിവയ്ക്കും. പിറ്റേ ദിവസം മുതല്‍ കള്ളനും പോലീസും സാറ്റുകളിയും മറ്റും ഇതിനിടയിലാണ്. സ്കൂളില്‍ നിന്നും വന്നാലുടനെ പുസ്തകങ്ങള്‍ വലിച്ചെറിഞ്ഞിട്ട് ഒറ്റ ഓട്ടമാണ് അമ്പലത്തിലേക്ക്. കുട്ടികള്‍ക്കും രാത്രിവരെ അമ്പല മൈതാനത് നില്‍ക്കാനുള്ള സ്വാതന്ത്ര്യം പടയണി സമയത്ത് കിട്ടുന്നു. രാത്രി 10 .30 നു ആണ് ചൂട്ടിടുന്നത്. രാത്രി ഭക്ഷണത്തിന് ശേഷം വീണ്ടും അമ്പലത്തില്‍ പോകാം. വല്യന്നത്തിന്‍റെ ചട്ടത്തില്‍ കുത്തിയിരിക്കാം . ചൂട്ടിട്ടതിനു ശേഷം കൂവാന്‍ പാടില്ല എന്നാണ്. പണ്ട് മീന്‍കാര്‍ പോലും അമ്പലപരിസരത്ത് വരുമ്പോള്‍ കൂവാറില്ലായിരുന്നു. ചൂട്ടിട്ടതിനു ശേഷം ആയിരുന്നു പുത്തന്‍ അന്നത്തിനുള്ള മരം വെട്ടിയിരുന്നത്.

